തൊടുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനോടനുബന്ധിച്ചു നിര്‍മിച്ച ആധുനിക ശൗചാലയ സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ അടഞ്ഞുകിടക്കുന്നു. നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടം പുറത്തുനിന്നു കണ്ടാല്‍ അത്യാധുനിക സൗകര്യങ്ങളുള്ളതാണെന്നു തോന്നുമെങ്കിലും ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്കോ യാത്രക്കാര്‍ക്കോ നാളിതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ നവംബര്‍ മൂന്നിന് അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ദീപക്കാണ് ശൗചാലയം ഉദ്ഘാടനം ചെയ്തത്. 2019ല്‍ നിര്‍മാണം ആരംഭിച്ച ഈ സമുച്ചയം 55.75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിനു ശേഷം അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയത്തിന്റെ കരാര്‍ കാലാവധി മാര്ച്ചുവരെയാണെന്നും അത് പൂര്‍ത്തിയാകാത്തതിനാലാണ് പുതിയ ശൗചാലയം തുറക്കാത്തതെന്നുമാണ് ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മേയ് മാസമായിട്ടും ശൗചാലയത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നിലവില്‍ കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. വരാന്തയിലാകെ പക്ഷികളുടെ കാഷ്ഠം നിറഞ്ഞിരിക്കുന്നു. മുകളിലേക്കുള്ള ഇരുമ്പുപടികള്‍ കയറിയാല്‍ കാണുന്നത് പൊട്ടിയ ചില്ലുകളും വൃത്തിഹീനമായ തറയുമാണ്. കെട്ടിടത്തിന്റെ ഭിത്തികളില്‍ ചെളി പിടിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഒരു മൂലയില്‍ കുമിഞ്ഞുകൂടി കിടക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന തിരക്കേറിയ സ്ഥലമാണ് തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്. പരിമിതമായ സൗകര്യങ്ങളുള്ള പഴയ പൊതുശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് യാത്രക്കാര്‍ കരുതിയെങ്കിലും പ്രയോജനപ്പെടാത്ത സാഹചര്യമാണ്.